മേപ്പാടി: വയനാട് തുരങ്കപാത നിർമാണ മേഖലയായ മേപ്പാടിക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചു. അപകടസ്ഥലത്തെ കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് 18 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ്ഡുകൾ തകർന്നതോടൊപ്പം തൊഴിലാളികളെ കൊണ്ടുവന്ന ബസിനും മണ്ണിടിച്ചിൽ കേടുപാടുകൾ സംഭവിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കള്ളാടി മീനാക്ഷി പാലത്തിന് സമീപം നടന്ന അപകടത്തിൽ വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാസേന, പോലീസ്, മറ്റ് രക്ഷാസേനകൾ എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്.
അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണത്തിനനുസരിച്ച് ലഭ്യമാകുന്നതാണ്.