
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നികുതി വർധനയിലൂടെ മാത്രം പ്രതിസന്ധിക്ക് പരിഹാരം കാണാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും, പകരം പുതിയ വരുമാന മാർഗങ്ങളും ചെലവ് നിയന്ത്രണ നടപടികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഖജനാവിലെ ചോർച്ച തടയാൻ സർക്കാർ കർശന തീരുമാനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും ഭരണ സംവിധാനത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും സതീശൻ വ്യക്തമാക്കി.
പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസമാണ് ഖജനാവിന് വലിയ ബാധ്യതയാകുന്നതെന്നും, അതിനാൽ പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള കൃത്യമായ ചട്ടക്കൂടുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ പുതിയ ആശയങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സതീശൻ വ്യക്തമാക്കി. പുതിയ സംരംഭകർക്ക് ആവശ്യമായ പിന്തുണയും സഹായവും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
കേരളത്തെ ഒരു വലിയ തുറമുഖ നഗര ശൃംഖലയാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഉപഭോക്തൃ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമായ ഉൽപാദന മേഖലയായ “മാനുഫാക്ചറിങ് കേരള” ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.