അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയും നടനുമായ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ടിനി ടോം ഒരു സാമൂഹിക വിപത്താണെന്നും അദ്ദേഹത്തിനെതിരെ തെളിവുകൾ കൈവശമുണ്ടെന്നും അൻസിബ ആരോപിച്ചു. ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ ടിനി ടോമിനെ സംരക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.
ഇതിനിടെ, ‘അമ്മ’ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയ്ക്കും ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ എസ്.ഐ രേഷ്മയ്ക്കുമെതിരെ മൊഴി നൽകുന്നതിനായി അൻസിബ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ചു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തി ജിഹാദിയാക്കി ചിത്രീകരിക്കാൻ ശ്രമമുണ്ടായെന്നാണ് അൻസിബയുടെ ആരോപണം.
‘അമ്മ’യിൽ നൽകിയ പരാതികൾ ഗൗരവമായി പരിഗണിക്കപ്പെട്ടില്ലെന്നും പരാതിക്കാരുടെ ആരോപണങ്ങൾ കേൾക്കേണ്ടവർ തന്നെയാണ് കുറ്റാരോപിതരായി ഇരിക്കുന്നതെന്നുമാണ് അൻസിബയുടെ വിമർശനം. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയാണ് പിന്നീട് തൃക്കാക്കര എ.സി.പി.യ്ക്ക് കൈമാറിയത്. തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യാജ പരാതി നൽകിയെന്നും എസ്.ഐ രേഷ്മ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നുമാണ് അൻസിബയുടെ ആരോപണം. ഇരുവരും ചേർന്ന് ആസൂത്രിതമായി പ്രവർത്തിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
പോലീസിൽ നിന്ന് ലഭിക്കേണ്ട മാനുഷിക പരിഗണന ലഭിച്ചില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് അൻസിബ ആവശ്യപ്പെട്ടിരിക്കുന്നത്.