സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,640 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 6,500 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിന്റെ ശക്തിവർധനയും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുകയാണ്. യുഎസ്-ഇറാൻ സമാധാന കരാർ വൈകാനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇതോടെ ഡോളറിന്റെ ആവശ്യകത വർധിക്കുകയും ഡോളർ സൂചിക ഉയരുകയും ചെയ്തു.
ഡോളർ സൂചിക 99.26 നിലവാരത്തിലെത്തിയതിനെ തുടർന്നാണ് സ്വർണവിലയിൽ ഇടിവ് ശക്തമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും വിപണിയിൽ ആശങ്ക ഉയർത്തുന്ന ഘടകമാണ്.
കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചിരുന്നു. ഇതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്തെത്തി. ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നടപടി കള്ളക്കടത്തിന് വഴിവെക്കാമെന്ന ആശങ്ക വ്യാപാരികൾ പ്രകടിപ്പിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ കേരളത്തിൽ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ റെക്കോർഡ് വർധനവ് ഉണ്ടായിരുന്നതും വിപണിയെ ഞെട്ടിച്ചിരുന്നു. ഇപ്പോഴത്തെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ വിപണി എങ്ങോട്ടേക്ക് നീങ്ങുമെന്നത് നിർണായകമായിരിക്കും.