രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 183 രൂപ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തിടെ പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷവും വിതരണ പ്രതിസന്ധിയും തുടർന്ന് വർധിപ്പിച്ചിരുന്ന വിലയിലാണ് ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളെ തുടർന്ന് അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ആഗോള വിതരണം താറുമാറായിരുന്നു. ഇതിന്റെ പ്രത്യാഘാതമായി ലോകമെമ്പാടും ഇന്ധനവില ഉയർന്നതോടൊപ്പം ഇന്ത്യയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില നാല് തവണ വർധിപ്പിച്ചിരുന്നു. ഗാർഹിക എൽപിജി സിലിണ്ടറുകൾക്കും രണ്ട് ഘട്ടങ്ങളിലായി വിലവർധന നടപ്പാക്കിയിരുന്നു.
എന്നാൽ വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെ വാണിജ്യ എൽപിജി വിതരണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നേരത്തെ പിൻവലിക്കുകയും വിതരണം പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 183 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പുതിയ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.