
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാതെ നീട്ടിക്കൊണ്ടുപോകുന്ന വാഹന ഉടമകൾക്ക് ഇനി പ്രധാന സേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സമുണ്ടാകും. കേന്ദ്ര മോട്ടോർ വാഹന ചട്ടം, 1989-ൽ ഭേദഗതി വരുത്തുന്നതിനായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം, ട്രാഫിക് പിഴ കുടിശികയുള്ള വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ “Not to be Transacted” എന്ന നിലയിൽ അടയാളപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കൽ, മലിനീകരണ പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ, വാഹന ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർക്ക് സാധിക്കും.
പിഴ കുടിശികയുള്ള വിവരം വാഹന ഉടമയെ ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി അറിയിക്കും. കുടിശിക പൂർണമായി അടച്ചതിന് ശേഷമേ ബന്ധപ്പെട്ട സേവനങ്ങൾ വീണ്ടും ലഭ്യമാകൂ.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
കൂടാതെ, പുതിയ ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ആറുമാസത്തിനുള്ളിൽ ട്രാഫിക് പിഴകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനം എല്ലാ സംസ്ഥാനങ്ങളും ഒരുക്കണമെന്ന നിർദേശവും കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് ചട്ടമായതിനാൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.