പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നും പ്രതികരണം ഒഴിവാക്കി. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങൾ അദ്ദേഹത്തോട് പ്രതികരണം തേടിയത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാതെ അദ്ദേഹം മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡൽഹി മുതൽ തിരുവനന്തപുരം വരെ പല ഇടങ്ങളിലും മാധ്യമങ്ങളെ കണ്ടിട്ടും വി ഡി സതീശൻ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെ, ഇഡി റെയ്ഡിന് പിന്നിൽ കോൺഗ്രസ്–ബിജെപി ധാരണയുണ്ടെന്ന ആരോപണം സിപിഐഎം ശക്തമായി ഉയർത്തുന്നുണ്ട്.
നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻടോൺമെൻ്റ് ഹൗസിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചില്ല. ഇന്ന് മാധ്യമങ്ങളെ കാണില്ലെന്നാണ് അധികൃതർ വിശദീകരിച്ചത്. അതേസമയം, സ്വകാര്യ വാഹനങ്ങൾക്കും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങൾക്കും കൻടോൺമെൻ്റ് ഹൗസിലേക്ക് പ്രവേശനം അനുവദിച്ചതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ 19 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണിയുൾപ്പെടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന നിരവധി പേർ ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് കൂടുതൽ ആളുകളുടെ പങ്കാളിത്തവും വ്യക്തമായതായി സൂചനയുണ്ട്.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത 10 പേർക്കെതിരെയും കണ്ടാൽ തിരിച്ചറിയാവുന്ന 300 ഓളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമണം, കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഐഎം പാളയം ലോക്കൽ സെക്രട്ടറി ഐ പി ബിനുവിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള ഭൂരിഭാഗം പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
പൊലീസിന് വീഴ്ച സംഭവിച്ചെന്ന വിമർശനം ശക്തമായ സാഹചര്യത്തിൽ, സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയുന്നു.