വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകളിലെ വോട്ടിംഗ് ഫലങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചു. ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് ബൂത്തുകളിലും യുഡിഎഫ് വിജയിച്ചു. ചൂരല്‍മലയില്‍ 239 വോട്ടിന്റെയും, മുണ്ടക്കൈയില്‍ 289 വോട്ടിന്റെയും, അട്ടമലയില്‍ 327 വോട്ടിന്റെയും ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്ന ചൂരല്‍മല, അട്ടമല വാര്‍ഡുകളിലെ ഈ മാറ്റം പ്രത്യേക ശ്രദ്ധ നേടുന്നു.
ഇത്തവണ എല്‍ഡിഎഫ് പ്രചാരണം പ്രധാനമായും വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. എന്നിരുന്നാലും, ഫലങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പ്രതിഫലിച്ചില്ല. കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് 45,031 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അദ്ദേഹം 97,379 വോട്ടുകള്‍ നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ അനില്‍കുമാര്‍ 52,348 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രശാന്ത് മലവയല്‍ 19,175 വോട്ടുകളും നേടി.
വയനാട് ജില്ലയിലെ പ്രധാന കേന്ദ്രമായ കല്‍പ്പറ്റ, നഗരസഭയോടൊപ്പം മുട്ടില്‍, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളുന്നതാണ്. മലനിരകളും, സുഗന്ധവ്യഞ്ജന തോട്ടങ്ങളും, സമ്പന്നമായ ആദിവാസി പൈതൃകവും കല്‍പ്പറ്റയുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തെ നിർവചിക്കുന്നു. ടൂറിസവും തോട്ടം മേഖലയുമാണ് ഇവിടെ രാഷ്ട്രീയ പ്രവണതകളെ ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
വികസന വിഷയങ്ങള്‍ക്കൊപ്പം, മേപ്പാടി ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തവും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ചർച്ചയായി. ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ പദ്ധതിയിലുള്ള അനിശ്ചിതത്വവും, മുണ്ടക്കൈ–ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും, ഭരണകക്ഷിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു.