
നേപ്പാൾ-തിബറ്റ് അതിർത്തിക്കടുത്തുണ്ടായ പ്രളയത്തിൽ നിന്ന് 21 തമിഴ്നാട് തീർത്ഥാടകർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചളിയും പാറക്കല്ലുകളും നിറഞ്ഞ മലഞ്ചെരിവിൽ കുടുങ്ങിയ സംഘത്തിന് രക്ഷാകയറായത് ഒരു സാരിയായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് സംഘം ചെന്നൈയിൽ തിരിച്ചെത്തിയത്.
മലയോര പാതയിലൂടെ മൂന്ന് ബസ്സുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ചളിയിൽ കുടുങ്ങിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബസ് അറ്റകുറ്റപ്പണികൾക്കായി കുറച്ചുസമയം നിർത്തിയിരുന്നു. ഈ ചെറിയ ഇടവേളയാണ് പിന്നീട് 21 പേരുടെ ജീവൻ രക്ഷിച്ചതെന്നാണ് യാത്രക്കാർ പറയുന്നത്.
പെട്ടെന്ന് വലിയ ശബ്ദത്തോടെ കൂറ്റൻ പാറകളും ചളിയും പ്രളയജലവും കുത്തിയൊഴുകുകയായിരുന്നു. ബസ്സിന് മുകളിലേക്ക് കല്ലുകൾ വീഴാൻ തുടങ്ങിയതോടെ നേപ്പാളി ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങി മലമുകളിലേക്ക് ഓടാൻ ആവശ്യപ്പെട്ടു. ഡ്രൈവറും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
50 വയസ്സിന് മുകളിൽ പ്രായമുള്ള 21 പേരാണ് തുടർന്ന് ജീവൻ രക്ഷിക്കാനുള്ള പോരാട്ടം നടത്തിയത്. ചളി നിറഞ്ഞ കുത്തനെയുള്ള മലഞ്ചെരിവിലൂടെ കയറുന്നതിനിടെ പലതവണ തെന്നിവീണെങ്കിലും സംഘം മുന്നോട്ട് നീങ്ങി. ഇതിനിടെയാണ് മുകളിലെത്തിയ പൂങ്കൊടി എന്ന തീർത്ഥാടക തന്റെ സ്വെറ്റർ ധരിച്ച ശേഷം സാരി അഴിച്ച് താഴേക്ക് എറിഞ്ഞുകൊടുത്തത്.
സാരിയും സമീപത്തുണ്ടായിരുന്ന കേബിളും മുറുകെപ്പിടിച്ചാണ് പലരും മലമുകളിലേക്ക് കയറിയത്. ഒരാൾക്ക് മാത്രം മുകളിലേക്ക് കയറാൻ കഴിയാതെ വന്നപ്പോൾ സാരി അരയിൽ കെട്ടി, മുകളിലുണ്ടായിരുന്നവർ ചേർന്ന് അവരെ വലിച്ചുകയറ്റുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ദുരന്തത്തിന്റെ തീവ്രത വിവരിക്കുമ്പോൾ യാത്രക്കാർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. 70 മുതൽ 80 അടി വരെ ഉയരത്തിൽ പാറകളും ചളിയും തിരമാലപോലെ തങ്ങളിലേക്ക് പാഞ്ഞുവന്നതായി യാത്രക്കാരനായ സത്യ പറഞ്ഞു. ബസ്സിന് ചുറ്റും ചളി കണങ്കാൽ വരെ ഉയർന്നിരുന്നു. പുറത്തുകടന്ന ശേഷം മല കയറാൻ വ്യക്തമായ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒടുവിൽ സംഘം സായുധ പൊലീസ് ക്യാമ്പിലെത്തി. അവിടെ നിന്ന് കുടിവെള്ളവും ബിസ്ക്കറ്റും ലഭിച്ചു. മൊബൈൽ സിഗ്നൽ ലഭിച്ച ഫോണുകളിലൂടെ കുടുംബാംഗങ്ങൾക്ക് ചിത്രങ്ങൾ അയച്ച് സുരക്ഷിതരാണെന്ന് അറിയിച്ചു. മല കയറുന്നതിനിടെ ചളിയിൽ കുടുങ്ങി സഹായത്തിനായി കൈവീശിയ ഒരാളെയും ഇവർ ശ്രദ്ധയിൽപ്പെടുത്തി. വിവരം നൽകിയതിനെ തുടർന്ന് രക്ഷാപ്രവർത്തകർ അദ്ദേഹത്തെയും രക്ഷപ്പെടുത്തി.
അടുത്ത ദിവസം ഹെലികോപ്റ്റർ വഴി ഒഴിപ്പിക്കുന്ന കേന്ദ്രത്തിലെത്താൻ സംഘം മുള്ളും കുറ്റിക്കാടും നിറഞ്ഞ മലമ്പാതയിലൂടെ മൂന്ന് മണിക്കൂറോളം നടന്നു. വഴിയിൽ ഒരു ഘട്ടത്തിൽ തെറ്റായ പാതയിലൂടെ പോയെങ്കിലും ഒരു നേപ്പാൾ സ്വദേശി ശരിയായ വഴി കാണിച്ചുകൊടുത്തു. കുത്തനെയുള്ള പാതയിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
തുടർന്ന് സൈനിക ഹെലികോപ്റ്ററിൽ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച ഇവരെ കാഠ്മണ്ഡു, ന്യൂഡൽഹി എന്നിവിടങ്ങളിലൂടെ ചെന്നൈയിലെത്തിച്ചു. ദുരന്തത്തിനിടെ ചിലരുടെ പാസ്പോർട്ടുകളും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടു.
അതേസമയം, ഇവർ ഉൾപ്പെട്ടിരുന്ന മൂന്ന് ബസ്സുകളുടെ വ്യൂഹത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും ചെന്നൈയിൽ നിന്നുള്ള 49 അംഗ മറ്റൊരു തീർത്ഥാടക സംഘത്തെക്കുറിച്ചും വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാണാതായവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അതിജീവിച്ച തീർത്ഥാടകർ നേപ്പാൾ സർക്കാർ, നേപ്പാൾ സൈന്യം, ഇന്ത്യൻ എംബസി, തമിഴ്നാട് സർക്കാർ എന്നിവരോട് നന്ദി അറിയിച്ചു. തങ്ങൾക്ക് ലഭിച്ചത് ഒരു പുതിയ ജീവിതമാണെന്നും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് വിശ്വസിക്കാനാകാത്ത അനുഭവമാണെന്നും അവർ പറഞ്ഞു.