
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപത്തെ വീടുകൾക്ക് ഭീഷണിയായ സാഹചര്യത്തിൽ അഞ്ച് കുടുംബങ്ങൾക്ക് വീട് ഒഴിയാൻ റവന്യൂ വകുപ്പിന്റെ നിർദേശം. അപകടസാധ്യത വിലയിരുത്തിയതിന് പിന്നാലെ പുൽപ്പാറയിലെ കുടുംബങ്ങൾക്കാണ് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയത്.
വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾക്ക് തൊട്ടുമുകളിലായാണ് വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതുമൂലം വീടുകളിലേക്കുള്ള റോഡിന്റെ ചില ഭാഗങ്ങൾ ഇതിനകം ഇടിഞ്ഞുതാഴ്ന്നതായി നാട്ടുകാർ പറയുന്നു. പുനരധിവാസ ടൗൺഷിപ്പിന്റെ നിർമാണം പൂർത്തിയായെങ്കിലും ഗുണഭോക്താക്കൾക്ക് ഇതുവരെ കൈമാറാത്ത ചില വീടുകൾക്കും അപകടസാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
അതേസമയം, നോട്ടീസ് ലഭിച്ച കുടുംബങ്ങൾ ആശങ്കയിലാണ്. ജനിച്ചുവളർന്ന വീടും നാടും ഉപേക്ഷിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ മാറിത്താമസിക്കുക പ്രായോഗികമല്ലെന്നാണ് ഇവരുടെ പ്രതികരണം. ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ സന്തോഷത്തോടെയാണ് അതിനെ സ്വാഗതം ചെയ്തതെങ്കിലും, ഇപ്പോൾ തങ്ങളുടെ സുരക്ഷയും ഭാവിയും അനിശ്ചിതത്വത്തിലാണെന്ന് നാട്ടുകാർ പറയുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നോട്ടീസ് ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് എത്തി പ്രശ്നങ്ങൾ വിലയിരുത്തുകയോ പകരം താമസത്തിനുള്ള വ്യക്തമായ സംവിധാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിയും പ്രദേശവാസികൾ ഉന്നയിച്ചു.