സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും കാര്യക്ഷമവുമായി മാറ്റുന്നതിനായി സമഗ്ര പരിഷ്കാര പദ്ധതികള്‍ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും നവീകരിച്ച രൂപം നല്‍കുകയും പൊതുജന സൗഹൃദ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കും
സ്റ്റേഷനിലെത്തുന്ന ഓരോരുത്തരെയും ആദരവോടെയും മാന്യതയോടെയും സമീപിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പരാതികളുമായി എത്തുന്നവരെ ‘നമസ്കാരം’, ‘ഗുഡ് മോണിംഗ്’ തുടങ്ങിയ അഭിവാദ്യങ്ങളോടെ സ്വീകരിക്കണമെന്നും പരാതികള്‍ സഹാനുഭൂതിയോടെ കേട്ട് വേഗത്തില്‍ പരിഹരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പൊലീസ് സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം വര്‍ഷങ്ങളായി കിടക്കുന്ന പഴയ വാഹനങ്ങള്‍ ലേലം ചെയ്ത് നീക്കം ചെയ്യാനും ഡി.ജി.പി.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റേഷന് സംവിധാനത്തില്‍ മാറ്റങ്ങള്‍
പൊലീസ് സ്റ്റേഷനുകളിലെ ചുമതല വിഭജനത്തിലും മാറ്റം കൊണ്ടുവരാനാണ് തീരുമാനം. എസ്.ഐ., സി.ഐ., ഡി.വൈ.എസ്.പി. തലങ്ങളിലെ ചുമതലകളും സാന്നിധ്യവും പുനഃക്രമീകരിക്കുന്നതിനായി എ.ഡി.ജി.പി. (ഹെഡ്ക്വാര്‍ട്ടേഴ്സ്) നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ആവശ്യമായ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കും.
സ്ത്രീ-കുട്ടി സുരക്ഷയ്ക്ക് പ്രാധാന്യം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകളില്‍ കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ജനമൈത്രി പൊലീസ് പദ്ധതിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും കൂടുതല്‍ ശക്തിപ്പെടുത്തി യുവതലമുറയെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍, ലോണ്‍ ആപ്പ് ചൂഷണങ്ങള്‍, സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍, മതവിഭേദ പ്രചാരണങ്ങള്‍, ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകള്‍ എന്നിവ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. സൈബര്‍ കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
റോഡ് സുരക്ഷയും പൊലീസ് ക്ഷേമവും
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പുതിയ ഐ.ടി. സംവിധാനങ്ങളും മൊബൈല്‍ ആപ്പുകളും നടപ്പിലാക്കും. പൊലീസുകാരുടെ പരിശീലന സംവിധാനവും കാലാനുസൃതമായി പുതുക്കും. സേനയ്ക്കുള്ളിലെ മാനസിക സമ്മര്‍ദ്ദവും ആത്മഹത്യാ പ്രവണതകളും ഗൗരവത്തോടെ കാണുന്നുവെന്നും കീഴുദ്യോഗസ്ഥര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കി ആരോഗ്യകരമായ ജോലി അന്തരീക്ഷം ഉറപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.